Friday, July 29, 2022

തൃശൂർ എഞ്ചിനീയറിംഗ് കോളേജ് - ഓർമ്മക്കുറിപ്പ് - Part 5


വർഷം 2000. UST സോഫ്റ്റ്‌വെയർ തുടങ്ങുന്ന സമയം. കേരളത്തിൽ നിന്നും ഒരുപാട് കുട്ടികളെ ക്യാമ്പസ് ഇന്റർവ്യൂ നടത്തി എടുക്കാൻ അവർ തയ്യാറായിരിക്കുന്നു. സീനിയർസ് പലരും പറഞ്ഞു, നിങ്ങളുടെ ഭാഗ്യമാണ്, കൃത്യമായി കമ്പനികൾ കേരളത്തിൽ വരാൻ തുടങ്ങുന്ന സമയം. ആ കാലത്തിനു മുമ്പ് കോളേജിൽ കമ്പനികൾ അങ്ങനെ വരുന്ന പതിവില്ല. വിരലിൽ എണ്ണാവുന്ന ചിലർക്ക് മാത്രം കോഴ്സ് കഴിയുമ്പോഴേക്കും ജോലി ലഭിക്കുന്ന കാലത്തിൽ നിന്നും ചില മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങുന്നു.  രണ്ടോ മൂന്നോ ക്യാമ്പസ് ടെസ്റ്റുകൾ കോളേജിലും ബാക്കി പത്തിലധികം ടെസ്റ്റുകൾ കൊച്ചിയിൽ പോയി എഴുതിയുമാണ് ജോലി ലഭിച്ചതെങ്കിലും, ഇപ്പോൾ എഴുതുന്നത് ആദ്യ ക്യാമ്പസ് ടെസ്റ്റ്‌ അനുഭവമാണ്.


അഞ്ചാം സെമ്സ്റ്റർ തുടങ്ങുമ്പോൾ തന്നെ ക്യാമ്പസ്‌ ടെസ്റ്റ്‌ എഴുതാൻ ആദ്യ അവസരം. ടെസ്മിക്കും ഞാനും ചിരിച്ചു കളിച്ചു വിമല കോളേജിലേക്ക് പോകുന്ന സന്തോഷത്തോടെ പരീക്ഷ എഴുതാൻ നടന്നു പോകുന്ന സമയം. (വിമല കോളേജ് കാലഘട്ടങ്ങൾക്ക് അതീതമായി ഉപയോഗിക്കുന്ന ഒരു ചിന്ഹമാണ്.) അങ്ങനെയിരിക്കെ, കമ്പ്യൂട്ടർ സയൻസിലെ ഒരുവൻ ഞങ്ങളെ പുച്ഛിച്ചു സംസാരിച്ചു. ആദ്യ പരീക്ഷയിൽ പാസാവാനുള്ള സംഗതിയൊന്നും നിങ്ങൾക്കില്ല മക്കളെ എന്നതാണ് പുച്ഛത്തിന്റെ അടിസ്ഥാനം. അവന് എന്തുകൊണ്ട് അങ്ങനെ ഒരു ചിന്ത ഉണ്ടായിയെന്ന് എനിക്കറിയില്ല. (എന്റെ മിമിക്രി ലേബൽ + ടെസിന്റെ പാട്ട് ആണോ കാരണം? )

കോളേജിൽ ആദ്യമായി വരുന്ന കമ്പനി, എല്ലാവരും എഴുതുന്ന പരീക്ഷ. പാസ്സാവാൻ എളുപ്പമല്ല. ലോജിക്കുണ്ട്, പക്ഷേ, ഒരേ പരീക്ഷ എഴുതാൻ പോകുന്നവൻ തന്നെ മറ്റുള്ളവരെ പുച്ഛിക്കാൻ പാടുണ്ടോ?


അന്ന് തന്നെ റിസൾട്ട്‌ വന്നു. ഞങ്ങൾ രണ്ടു പേരും പരീക്ഷയിൽ പാസ്. പുച്ഛിച്ചവൻ ഫെയിൽ. റിസൾട്ട്‌ വന്ന് വീണ്ടും വിമലയിൽ പോകുന്ന സന്തോഷത്തോടെ ഞങ്ങൾ തിരിച്ചു നടക്കുമ്പോൾ പുച്മോന്റെ വെളുത്ത മുഖം ഇരുണ്ടു പോയത് ഞാൻ ശ്രദ്ധിച്ചു. ഈ ഭൂമിയിൽ എനിക്ക് ഏറ്റവും ഇഷ്ടമില്ലാത്ത വികാരം… പുച്ഛം. ആരോടും ഒരു നിമിഷം പോലും എന്റെ മനസ്സിൽ  അങ്ങനെ തോന്നരുതെന്ന്   ഞാൻ ആഗ്രഹിക്കുന്നു. എല്ലാ കാലത്തും. 

Sunday, July 24, 2022

തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ് ഓർമ്മക്കുറിപ്പുകൾ - Part4

അവസാനം കണ്ടത് തൃശൂർ എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിന്റെ ഗാലറിയിൽ. പക്ഷെ ഇന്ന് അവൾ വരുമോ? തൃശൂർ റെയിൽവേ സ്റ്റേഷനിലേക്ക് കാറോടിച്ചു പോകുമ്പോൾ ഞാൻ ആലോചിച്ചു കൊണ്ടിരുന്നു. സമയം  വെള്ളിയാഴ്ച കാലത്ത്  6:45, ഡിസംബർ 5 2014. ആദ്യ നോവൽ പ്രകാശനം നടക്കുന്ന ദിവസം.

എന്റെ ചിന്ത പഴയ പാർക്കർ പേനയിലേക്ക്‌ പോയി. 13 വർഷം മുമ്പ് തൃശൂർ എഞ്ചിനീയറിംഗ് കോളേജ് ഗാലറിയിൽ വെച്ച് ഞാൻ കൊടുത്ത ആ പേന തിരിച്ചു ലഭിക്കുമോ?  കുമാറിന്റെ ബെറ്റ് പൊളിയും. അവൾ ആ പേനയും കൊണ്ട് പുസ്തക പ്രകാശനത്തിനു വരും. അതോ കുമാർ പറഞ്ഞ പോലെ, അവളുടെ കുട്ടികൾ അത് നശിപ്പിച്ചു കാണുമോ?.

പപ്പയുടെ ശേഖരത്തിൽ നിന്നും ഞാൻ മോഷണം നടത്തിയ പേന. ഇപ്പോൾ ഏകദേശം 60 വർഷം പഴക്കമുള്ള പേന. 2001 ആഗസ്റ്റ്‌ മാസത്തിൽ, ആ പേന അവൾക്കു കൊടുക്കുമ്പോൾ, ഞാൻ പറഞ്ഞത് ഒരേ ഒരു കാര്യം..."ഇത് 40 വർഷം പഴക്കമുള്ള പേന, ഞാൻ പത്താം ക്ലാസ്സ് പരീക്ഷ എഴുതിയ പേന, 12 വർഷത്തിനു ശേഷം എന്റെ ആദ്യ നോവൽ പബ്ലിഷ് ചെയ്യുമ്പോൾ, എനിക്ക് പേന സമ്മാനമായി നീ തിരിച്ചു തരണം

“തിരിച്ചു തരാനാണെങ്കിൽ ഇപ്പോൾ ഇത് എന്തിനാ എനിക്ക് തരുന്നത്?” അവളുടെ ന്യായമായ സംശയം.

“അത് നിനക്ക് ഇപ്പോൾ മനസിലാവില്ല. ആ ദിവസം മനസിലാകും.”

വർഷങ്ങൾക്ക് ശേഷം ആ ദിവസം, എന്റെ കണ്ണുകൾ ആൾക്കൂട്ടത്തിനിടയിൽ അവളെ അന്വേഷിച്ചു. പക്ഷെ അവൾ വന്നില്ല. പിന്നെയും കുറച്ചു മാസങ്ങൾക്ക്  ശേഷം യാദൃശ്ചികമായി അവളെ കണ്ടപ്പോൾ പാർക്കർ പേനയുടെ കാര്യം ചോദിച്ചു. അവൾക്ക് അങ്ങനെ ഒരു പാർക്കർ പേനയുടെ കാര്യം ഓർമ്മയില്ല എന്നായിരുന്നു മറുപടി.

എപ്പോഴാണ് ഓർമ്മയില്ലെന്നു മറുപടി പറയേണ്ടതെന്ന് അവൾ എന്നെ പഠിപ്പിച്ചു. പുറത്ത് പറയാതെ അവൾ മനസ്സിൽ പറഞ്ഞ മറുപടിയും ഞാൻ കേട്ടു. "അയ്യടാ അങ്ങനെ ഇപ്പോൾ സുഖിക്കേണ്ട.... അത്രയും അഹങ്കാരം വേണ്ട." 

Saturday, July 23, 2022

തൃശൂർ എഞ്ചിനീയറിംഗ് കോളേജ് ഓർമ്മക്കുറിപ്പ് - Part 3

ഓർമ്മകൾക്കിടയിൽ ഓർത്തിരിക്കുന്ന ഒരു പൊങ്ങച്ചം. പൊങ്ങച്ചം എഴുതുന്നത് അത്ര നല്ല കാര്യമല്ലല്ലോ, എന്നാലും നിരവധി പരാജയങ്ങൾക്കിടയിൽ ചിലതു വിജയങ്ങളായി എന്നും ഓർത്തിരിക്കും. അങ്ങനെയൊന്നാണ് നാലാം സെമസ്റ്റർ സമയത്ത് വൃന്ദ ടീച്ചറുടെ ക്ലാസ്സിൽ നടത്തിയ എന്റെ ചെറിയൊരു ലെക്ചർ. സോഫ്റ്റ് എഞ്ചിനീയറിംഗ് ആണ് വിഷയം. കുറച്ചു നീട്ടി പിടിക്കുന്ന വിഷയമായത് കൊണ്ട് പഠിപ്പിക്കാൻ ടീച്ചർക്ക് ബോറടിക്കുന്നുണ്ടോ എന്ന് ഞങ്ങൾക്ക് സംശയം തോന്നിയിരുന്നു. അത് കൊണ്ടാവാം, എംസിഎ ബാച്ചിലെ കുട്ടികൾ എല്ലാവരും ഓരോ ക്ലാസ് അര മണിക്കൂർ വീതം സോഫ്റ്റ് എഞ്ചിനീയറിംഗിലെ തെരെഞ്ഞടുത്ത ഭാഗങ്ങൾ പഠിപ്പിക്കാനായി ടീച്ചർ തന്നെ ആവശ്യപ്പെട്ടത്. കുറച്ചു പേരുടെ ലെക്ചർ കഴിഞ്ഞു എന്റെ ഊഴമെത്തി.

നാലാം സെമസ്റ്റർ ആയപ്പോഴേക്കും ക്ലാസിൽ വരുന്ന കുട്ടികളുടെ എണ്ണം മുപ്പതിൽ നിന്നും പതിനഞ്ചിലേക്ക് കുറഞ്ഞു തുടങ്ങിയിരുന്നു. പിന്നെ പിന്നെ അത് പതിനഞ്ചിനും ഇരുപതിനും ഇടയിലുള്ള ഒരു സംഖ്യയായി മാറിയിരുന്നു. ഒരാഴ്ച സമയം കിട്ടിയത് കൊണ്ട നല്ല പോലെ പരിശീലനം നടത്തി ലെക്ചെർ നടത്തി.  ക്ലാസെടുത്തു കൊണ്ടിരിക്കുമ്പോൾ ഏതാണ്ട് അവസാനമായപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്, എന്റെ ലെക്ചെർ കേൾക്കാൻ എന്റെ ക്ലാസിനകത്ത് 15 പേർ മാത്രമാണെങ്കിലും പുറത്ത് ജനാലയ്ക്കും വാതിലിനുപുറത്തുമായി 50-ലധികം ബിടെക് എലെക്ട്രിക്കൽ മെക്കാനിക്കൽ പ്രത്യേകിച്ചും  അടുത്തുള്ള ക്ലാസുകാർ നിൽക്കുന്നു. പൊങ്കച്ചമായി തോന്നുന്നില്ലേ? ക്ഷമിക്കു. ചെറിയ അതിശയോക്തിപോലുമില്ല. നടന്ന സത്യമാണ്. ലെക്ട്രർ അവസാനിച്ചു അഭിമാന ബോധത്തോടെ സീറ്റിൽ ചെന്നിരുന്നു. അഭിമാനത്തിന് കാരണം വൃന്ദ ടീച്ചർ അത് ശ്രദ്ധിച്ചുവെന്നത് മാത്രമായിരുന്നു. എന്റെ ബാച്ചിലെ കുട്ടികൾക്ക് എന്നെ എന്തായാലും അറിയാമല്ലോ. പുതിയ ആരെയെങ്കിലും എന്റെ പ്രകടനം കണ്ടല്ലോ എന്നതായിരുന്നു സന്തോഷത്തിനു കാരണം. പക്ഷെ ഒട്ടും സന്തോഷം പുറത്ത് കാണിച്ചില്ല. അങ്ങനെയുള്ള സന്ദർഭങ്ങളിൽ സന്തോഷം നിയന്ത്രിക്കാനുള്ള പരിശീലനം ലഭിച്ചത് കൊണ്ട് ഉള്ളിൽ ഒതുക്കി അങ്ങനെ ഇരുന്നു. എന്നാൽ ടീച്ചർ പ്രത്യേകമായി എന്റെ ലെക്ചട്യൂറിംഗിനെ   ഒന്നും പറഞ്ഞില്ലെങ്കിലും പുറത്തു തടിച്ചു കൂടിയ കുട്ടികളെ കണ്ടതിൽ ചെറിയ ഒരു ഷോക്ക് ടീച്ചറുടെ  മുഖത്ത് ഞാൻ ശ്രദ്ധിച്ചിരുന്നു.

 

ക്ലാസ്സിനിടവേളയിൽ ക്ലാസിലെ കൂട്ടുകാരുടെ അഭിനന്ദനങ്ങൾക്കിടയിൽ പ്രീതി പറഞ്ഞു "ഇത് എളുപ്പമുള്ള വിഷയമായതുകൊണ്ടാണ് ഇത്രയും നന്നായത്. " റാം അവളെ തിരുത്തി "എളുപ്പായാലും ബുദ്ധിമുട്ടായാലും നന്നായാൽ നന്നായി..നന്നായി ചെയ്താൽ തന്നെ നന്നാവുകയുള്ളു." ഞാൻ അതിനു മറുപടിയായി പറഞ്ഞു

“വിഷയം എളുപ്പമാണല്ലോ.”

റാം വീണ്ടും പറഞ്ഞു "എളുപ്പമായാലും ഇങ്ങനെ ചെയ്യാൻ എളുപ്പമല്ല."

എന്നാൽ അവരോട് അന്ന് ഞാൻ ഒരു സത്യം പറഞ്ഞില്ല. ആ ഒരു സെഷൻ ചെയ്യാൻ ഏതാണ്ട് ഒരാഴ്ച കുറഞ്ഞത് 20  തവണയെങ്കിലും സ്വന്തം റൂമിൽ പറഞ്ഞു പഠിച്ചിരുന്നുവെന്നതാണ് അവരിൽ നിന്നും മറച്ചു വെച്ച സത്യം. 20 തവണ എന്ന് പറയുമ്പോൾ കൃത്യമായി ആ 30 മിനിറ്റിൽ ഓരോ രണ്ടു മിനിട്ടിലും ഞാൻ എങ്ങനെ എന്ത് പറയണമെന്ന് പരിശീലിക്കുക. എന്നാൽ ഒരു പരിശീലനവും നടത്താതെ അടുത്ത വർഷം മറ്റൊരു ലെക്ടർ നടത്തിയപ്പോൾ അത് ശ്രദ്ധിക്കപെടാതെ പോകുകയും ചെയ്തു.  എന്തായാലും ബാച്ച് മേറ്റ്സ് എന്റെ നല്ല പ്രകടനം കണ്ടുവെന്നതിനേക്കാൾ അത് ടീച്ചറുടെ മുന്നിൽ വെച്ചായിരുന്നുവെന്നതാണ് അന്നത്തെ എന്റെ എന്റെ സന്തോഷത്തിനു കാരണം.


Thursday, July 21, 2022

എനിക്ക് മണമില്ല നിങ്ങൾക്കോ

മഞ്ചെസ്റ്റെറിലെ  യാത്രക്കിടയിൽ.

"പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്...

നിങ്ങളുടെ കാർ നാറുന്നു. ഇടയ്ക്ക് ഒന്ന് കഴുകിക്കൂടെ?"

ഞാൻ ചിരിച്ചു. "എനിക്ക് ഒരു നാറ്റവും കിട്ടുന്നില്ല."

"നിങ്ങളുടെ മൂക്കിന് എന്തെങ്കിലും പ്രശ്നം ഉണ്ടാകും." ടാസ് മറുപടി പറഞ്ഞു.

"സത്യമാണോ?...ഹ്മ്മ് നമ്മുടെയൊക്ക ടോളറൻസ് ലെവൽ എന്തായാലും വ്യത്യസം ഉണ്ടാകും."

"എന്തെങ്കിലും ഫ്രഷ്നെർ ഉപയോഗിക്കു.."

ടാസ്  ജനൽ തുറന്നു വീണ്ടും അടച്ചു.

"ഞാൻ ഈ ഒന്നോ രണ്ടോ ആഴ്ചക്ക് മാത്രം ഇവിടെ വരുന്നതുകൊണ്ട് ...യു നോ വാട്ട് ഐ മീൻ..."

"കാർ എല്ലാ ദിവസവും കഴുകണം." ടാസിന്റെ കല്പന.

"ശരി ശരി." ഞാൻ തലയാട്ടി.

തൃശൂർ എഞ്ചിനീയറിംഗ് കോളേജ് ഓർമ്മക്കുറിപ്പ് - Part 2

കോളേജ് റാഗിംഗ്. അല്ല, ഐസ് ബ്രേക്കിങ്. എല്ലാം ഞാൻ ഓർക്കുന്നില്ല. എങ്കിലും ചില കുസൃതികൾ ഓർക്കുന്നു.

കടപ്പാട് :സീനിയേഴ്സ് (പേര് അനുവാദം തന്നാൽ എഴുതാം)

കുട്ടിയുടെ പേരെന്താണ്?

കുട്ടി : അനു കൃഷ്ണ

ഞാൻ : കൃഷ്ണ അച്ഛന്റെ പേരാണോ?

കുട്ടി  : അതെ.

ഞാൻ : അമ്മയുടെ പേര് രാധ എന്നാണോ?

കുട്ടി ചിരിച്ചു," അല്ല, ദേവിക. "

ഞാൻ : അച്ഛൻ തൃശൂർ തന്നെയാണോ ജോലി? എവിടെയാ?

കുട്ടി : എലെക്ട്രിസിറ്റി ബോർഡിൽ.

 ഞാൻ തലയിൽ കൈ വെച്ചിരുന്നു അത്ഭുതം അഭിനയിച്ചു.

 കുട്ടി : എന്താ ഇങ്ങനെ ഇരിക്കുന്നത്?

 ഞാൻ : എന്റെ അച്ഛന്റ്റെ പേര് കൃഷ്ണ എന്ന് തന്നെയാണ്. എന്റെ അമ്മയുടെ പേര് ദേവിക എന്നല്ല, ദേവി എന്നാണ് ഒരു ചെറിയ വ്യത്യാസമേ ഉള്ളു , ദേവി ദേവിക , എന്റെ അച്ഛനും എലെക്ട്രിസിറ്റിയിലാണ് അതുകൊണ്ടാണ് ഞാൻ തലയിൽ കൈ വെച്ചത്.

 കുട്ടി : സത്യമാണോ?

 ഞാൻ :  യെസ് പിന്നെ, ഒരു കാര്യം... ഞാൻ കുട്ടിയെ കല്യാണം കഴിക്കട്ടെ.?

  കുട്ടി പെട്ടന്ന് കരച്ചിൽ തുടങ്ങി.

 ഉടനെ ഞാൻ പ്ലേറ്റ് മറിച്ചു. സോറി.. സോറി.. വേണ്ട കല്യാണം കഴിക്കേണ്ട. എല്ലാം മറന്നേക്കൂ. ഞാൻ വെറുതെ പറഞ്ഞതാണ്. പ്ലീസ് ഒന്ന് കരച്ചിൽ നിർത്തു

 കുട്ടി പതുക്കെ കരച്ചിൽ നിർത്തി.

 എനിക്ക് സമാധാനമായി. കുട്ടി പേടിക്കേണ്ട കുട്ടിയെ ഞാൻ ഒരിക്കലും കല്യാണം കഴിക്കില്ല. ഇനി ഞാൻ ഈ വഴിക്ക് വരില്ല എന്റെ അമ്മോ!!

***

അവിടെ നിന്നും കുറച്ചു ദൂരെ ഇരിക്കുന്ന പെൺകുട്ടിയുടെ അടുത്തേക്ക്

 പേരെന്താണ്

കുട്ടി : ദീപ ജോസഫ്

ഞാൻ : കൊള്ളാലോ

കുട്ടി : എന്താ..

ഞാൻ : എന്റെ പേര് റോയ് ജോസഫ് എന്നാണ്

കുട്ടി : ഓ

ഞാൻ : അമ്മയുടെ പേര് ?

കുട്ടി : മറിയം

ഞാൻ : ഇത് മാറിമായമാണല്ലോ

കുട്ടി : എന്തെ?

ഞാൻ : എന്റെ അമ്മേയുടെ പേരും മറിയം എന്നാണ്.

കുട്ടി : ശരിക്കും?

ഞാൻ : അതെ കുട്ടിയുടെ അച്ഛൻ എവിടെയാണ് ജോലി?

കുട്ടി : ഇറിഗേഷൻ

ഞാൻ : വെരി ഗുഡ്. ഇത് വല്ലാത്ത സാമ്യം തന്നെ... എന്റെ അച്ഛനും ഇറിഗേഷനിലാണ് ജോലിസെയിം പിച്ച്... ഞാൻ കുട്ടിയെ കല്യാണം കഴിക്കട്ടെ

കുട്ടി : ചേട്ടൻ എന്താ ഈ പറയണത്

ഞാൻ : വേണ്ടെങ്കിൽ വേണ്ട ഞാൻ ചോദിച്ചുവെന്നേയുള്ളു

അവളുടെ മുന്നിൽ വെച്ച്  അവിടെ  കൂടെ നിന്നിരുന്ന ബാച്ച് മേറ്റ് ടെസ്മിഖാൻ വക തമാശ.

ടെസ്മികൻ:  നീ നേരെത്തെ പറഞ്ഞത് നിന്റെ അച്ഛന് എലെക്ട്രിസിറ്റിയിൽ ജോലിയെന്നല്ലേ.. ഇപ്പോൾ ഇറിഗേഷ്യൻ എന്ന് എന്തിനാ മാറ്റി പറഞ്ഞത് അത് അവൾക്ക് ഇഷ്ടപ്പെട്ടില്ല.. അതാണ് നിന്നെ ഇഷ്ടപ്പെടാത്തത്.

ഞാൻ : എലെക്ട്രിസിറ്റിയിലായിരുന്നു പിന്നെ ഇറിഗേഷനിലേക്ക് മാറിയതാണ്കുട്ടി ഇതൊന്നും കേട്ട് പേടിക്കേണ്ട

അടുത്ത പെൺകുട്ടിയുടെ അടുത്തേക്ക്..

ടെസ്മികൻ : ഇനി നിന്റെ കല്യാണ നമ്പർ വേണ്ട ഒന്ന് മാറ്റി പിടിക്ക് നിനക്കും അവർക്കും ബോറടിക്കില്ല...

പക്ഷേ.. കേട്ട് നിൽക്കുന്ന എനിക്ക് ബോറടിക്കും.അതോടെ ആ റാഗിംഗ് നിർത്തി. റാഗിംഗ് അല്ല, ഐസ് ബ്രേക്കിംഗ് നിർത്തി വെച്ച് മറ്റുവിധ പരിപാടികളിലേക്ക് ശൈലി മാറി. ബോറാണോ ?


Wednesday, July 20, 2022

തൃശൂർ എഞ്ചിനീയറിംഗ് കോളേജ് ഓർമ്മക്കുറിപ്പ് - Part 1

പപ്പയും മറ്റു പല ബന്ധുമിത്രാധികളും പഠിച്ച കോളേജെന്ന രീതിയിലാണ് ആദ്യമായി തൃശൂർ എഞ്ചിനീയറിംഗ് കോളേജ് എന്റെ തലയിൽ സ്ഥാനം പിടിക്കുന്നത്. പ്രീഡിഗ്രി സമയത്ത് എഞ്ചിനീറിങ്ങിനെ കുറിച്ച് ഞാൻ കേട്ടിരുന്ന കാര്യങ്ങൾ   “കമ്പ്യൂട്ടർ ബ്രാഞ്ച് ലഭിക്കാൻ അന്നത്തെ ഒരു സാഹചര്യത്തിൽ ആദ്യ 500 റാങ്കിൽ വരണം അല്ലെങ്കിൽ അവിടെ മാത്രമല്ല ഒരിടത്തും പ്രവേശനം ലഭിക്കില്ല. മറ്റു ബ്രാഞ്ചുകൾക്ക് ജോലി സാധ്യത കുറവാണ്.”

ആദ്യ 500 ലഭിക്കണമെങ്കിൽ വേണ്ടതായുള്ള പഠനം നടത്താൻ ഞാൻ തയ്യാറല്ലെന്ന് ആ കാലത്ത് എനിക്ക് ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തൃശൂർ എഞ്ചിനീയറിംഗ്  കോളേജെന്ന പദ്ധതി വേണ്ടെന്നു വെച്ച് അന്നത്തെ കൂടുതൽ താല്പര്യം നോക്കി സെയിന്റ് തോമസിൽ ഫിസിക്സ് പഠനം തുടർന്നു.

ഒരു ഭംഗിക്ക് നമ്മൾ പറയില്ലേ, വരാൻ വെച്ചത് വഴിയിൽ തങ്ങില്ല.  ഡിഗ്രി കഴിഞ്ഞു സിനിമ തിരക്കഥ മോഹവുമായി നടക്കുമ്പോൾ  തൃശൂർ എഞ്ചിനീയറിംഗ് കോളേജിലേക്ക് സുഹൃത്ത് വഴി ഒരു ക്ഷണം ലഭിച്ചു. മിമിക്രി അവതരണത്തിനാണ് വിളി വന്നിരിക്കുന്നത്. അവിടെ പഠിക്കുന്ന സിവിൽ ബ്രാഞ്ച് സുഹൃത്ത് ആയിരം രൂപ യൂണിയൻ   സംഘാടകരോട് പറഞ്ഞു ഫീസ് തരാമെന്നു കാര്യങ്ങൾ ഉറപ്പിച്ചു. പിന്നീട് അത് 750 ആയി കുറച്ചു പറഞ്ഞതും ഓർമ്മയുണ്ട്. അങ്ങനെയുള്ള സംഭാഷണങ്ങൾ നടക്കുന്നതിനിടയിലാണ് തീരെ പ്രതീക്ഷിക്കാതെ കേരള എം.സി.എ എൻട്രൻസ് കടമ്പ കടക്കുന്നത്. അന്നൊക്കെ അതിനെ ലോട്ടറി എന്നാണ് പലരും പറഞ്ഞത്. പുറത്ത് പഠിക്കാനുള്ള  ഉയർന്ന ചിലവാണ് അതിന്റെ ആദ്യ കാരണം. എന്റെ ഓർമ്മ ശരിയാണെങ്കിൽ ആകെ 90 സീറ്റുകൾ മാത്രമാണ് കേരളത്തിൽ ആ കാലത്ത് ആകെ ഉണ്ടായിരുന്നത്. ആറായിരം രൂപക്ക് ഏറ്റവും ജോലി സാധ്യതയുള്ള കോഴ്സ് തൃശൂരിൽ തന്നെ പഠിക്കാൻ അവസരം ലഭിക്കുക ലോട്ടറി തന്നെയാണല്ലോ. ഞാനും അത് ശരി വെച്ചു.

അതിനിടയിൽ സിവിൽ സുഹൃത്ത പ്രജിത് എന്നെ കണ്ടപ്പോൾ  പറഞ്ഞു “അടുത്ത മാസം അവിടെ വിദ്യാര്ഥിയെങ്കിൽ  പിന്നെ മിമിക്രിയുടെ ആയിരം രൂപ മറന്നേക്കൂ. ഇനി അവിടുത്തെ സ്റ്റുഡന്റ്  ഫ്രീ ആയി മിമിക്രി അവതരിപ്പിച്ചു പോയേക്കു. വലിയ ഫ്രോഫഷണൽ ജാഡ ഞങ്ങളുടെ അടുത്ത ഇനി  വേണ്ട. (ഞങ്ങൾ സ്വയം കളിയാക്കി വിളിക്കുന്ന വാക്കാണ് ഫ്രോഫഷണൽ)”

അങ്ങനെ 1998 ജനുവരിയിലെ ആദ്യ ദിവസങ്ങളിൽ തൃശൂർ എഞ്ചിനീയറിംഗ് കോളേജിന്റെ പടികൾ കയറി.     എന്നോടൊപ്പം ഡിഗ്രി ഫിസിക്സ് പഠിച്ച രാം, മനോജ് കൂടെ ഉണ്ടായിരുന്നു. റാഗിങ് എന്ന ഓമനപ്പേരിൽ ചില തമാശകൾ സീനിയർ വിദ്യാർഥിക നടത്തിയിരുന്നതായി എനിക്ക് ഓർമ്മയുണ്ട്. കൃത്യമായി ഓരോന്നും ഓർക്കുന്നില്ല. ഒരു ഐസ് ബ്രേക്കിംഗ് എന്നതിലപ്പുറം റാഗിങ്ങ് അവിടെ ഉണ്ടായിരുന്നില്ല. എങ്കിലും ആദ്യ ആഴ്ചയിൽ തന്നെ കേട്ട ഒരു സീനിയർ വിദ്യാർത്ഥിയുടെ വാചകം ഓർമ്മയുണ്ട്.

“നീ എന്തിനാണ് ഫിസിക്സ് വേണ്ടന്നുവെച്ച് ഇവിടെ വന്നത് ?  നിന്റെ ഉള്ള വില കളയണോ?”

‘ജോലി ലഭിക്കാൻ സാധ്യതയുള്ള ഒരു ഡിഗ്രിയും പ്രശ്നമാണോ. എന്തെങ്കിലുമാകട്ടെ ഇത് പൂർത്തിയാക്കുക തന്നെ.’ മനസ്സിൽ അത്രയും പറഞ്ഞുറപ്പിച്ചു.

ആദ്യ ദിവസം ക്ലാസ്സിൽ ഓരോരുത്തരെ പരിചയപ്പെട്ടു കൊണ്ടിരിക്കുമ്പോൾ വിനീത എന്റെ അടുത്തേക്ക് വന്നു പരിചയപ്പെട്ടു. "നിങ്ങളെ ഞാൻ എവിടെ വച്ച് കണ്ടാലും മറക്കില്ല." അവൾ പറഞ്ഞു.

എന്റെ വല്ല മിമിക്രി ഫാൻ ആയിരിക്കുമെന്ന സന്തോഷത്തിൽ അടുത്ത നിന്നിരുന്ന മനോജിന്റെ  മുഖത്തേക്ക് അഭിമാനത്തോടെ നോക്കുമ്പോഴേക്കും അവൾ പറഞ്ഞു, “നിങ്ങൾ കാരണമാരണ് എനിക്ക് പരീക്ഷക്ക് ഒരു ചോദ്യത്തിന് ഉത്തരം ലഭിച്ചത്.” ഞാൻ അമ്പരന്നു നിൽക്കുമ്പോൾ ഒരേ എൻട്രൻസ് പരീക്ഷ സെന്ററിൽ അവൾ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടയിൽ ഞാൻ ഒരു പ്രത്യേക ചോദ്യം വരുമെന്ന് ബെറ്റ് പറഞ്ഞതായും അത് അവൾ ഒളിഞ്ഞു കേട്ട് പഠിച്ചതിന്റെ പേരിലാണ് എന്നെ ഓർക്കുന്നതെന്നായിരുന്നു അവളുടെ മറുപടി. 

ഞാൻ മനസ്സിൽ പറഞ്ഞു "അയ്യേ... അതായിരുന്നോ... എല്ലാം കളഞ്ഞു." ഏത് മിമിക്രി സ്റ്റേജാണ് കണ്ടതെന്ന് ചോദിക്കാനുള്ള സമയം തരുന്നതിനു മുമ്പേ സംസാരപ്രിയ വിനീത ഇടിച്ചു കയറി വളരെപെട്ടന്ന് സുഹൃത് ബന്ധം സ്ഥാപിച്ചു.

അന്നത്തെ ചിന്ത ഇവിടെ പഠിക്കുമ്പോൾ ദിവസവും വീട്ടിൽ പോയി വരാമെന്നതാണ്.

അത്  ഗുണം. അത് തന്നെയാണ് ദോഷവും.

ഹോസ്റ്റൽ ജീവിതം, അവിടുത്തെ കെട്ടുകാഴ്ചകൾ നിങ്ങൾക്ക് നഷ്ടപ്പെടും.

അധ്യാപകരുടെ ക്ളാസുകളിൽ ആദ്യം ഞാൻ ഓർക്കുന്നത് അഗ്നിശർമൻ നമ്പൂതിരി സാറിന്റെ ആദ്യ ഇലക്ട്രോണിക് ക്ലാസാണ്.

അമേരിക്കൻ യൂണിവേഴ്സിറ്റിയി പഠിപ്പിച്ച മാഷാണ് എന്നാണ് കേട്ടുകേൽവി. എന്തെങ്കിലും പുതിയതായി ലഭിക്കാതിരിക്കില്ല എന്ന ചിന്തയിൽ കാത് കൂർപ്പിച്ചു ക്‌ളാസ് ശ്രദ്ധിച്ചിരുന്നു. പൊതുവെ ശബ്‍ദം കുറവായിരുന്നതുകൊണ്ട് വളരെയധികം ശ്രദ്ധയോടെ ലെക്ചർ കേട്ടിരുന്നു. ഈ ലേഖനം എഴുതുമ്പോൾ ഞാൻ ആദ്യം ഓർക്കുന്നത് അദ്ദേഹം പങ്കുവെച്ച ഒരു അനുഭവകഥയാണ്. അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ ആദ്യ ദിവസം ക്ലാസ് എടുക്കാൻ പോയപ്പോൾ നടന്ന അനുഭവം തമാശയോടെ അദ്ദേഹം ഞങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു. തമാശ എന്ന് പറയുമ്പോൾ ഏത് രീതിയിൽ പെടുത്താമെന്നത് ചിന്തിക്കേണ്ട വിഷയമാണ്. പല സ്ഥലങ്ങളിലെ പല രീതികളിലെ വ്യത്യസം തമാശയായി ചിലർക്ക് അനുഭവപ്പെടുകയും ചിലർക്ക് അത് യാഥാർഥ്യമായിരിക്കുകയും ചെയ്യുന്ന അവസ്ഥകളുണ്ടല്ലോ. അങ്ങനെയൊന്നു അദ്ദേഹം പൊട്ടിച്ചു.

ഇതാണ് ആദ്ദേഹത്തിന്റെ അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ ആദ്യ ദിവസത്തെ അനുഭവം. അദ്ദേഹം ക്‌ളാസ് മുറിയിൽ കയറി ചെല്ലുന്നു.

അവിടെ ഒരു സ്ത്രീ അവരുടെ പുറത്ത് അവളുടെ കുട്ടിയെ ചുമന്നു അദ്ദേഹത്തിന്റെ ക്ലാസ്സിൽ ഇരിക്കുന്നു. മാഷ് ലെക്ചർ തുടങ്ങുന്നതിനു മുമ്പ് അവളെ സംശയഭാവത്തിൽ നോക്കി. അവൾ ക്‌ളാസിൽ നിന്നും ഇറങ്ങി പോകുന്ന ലക്ഷണമില്ല. കുട്ടിയെ പുറത്തിട്ട് സുഖമായി മാഷിന്റെ ഇലക്ട്രോണിക്സ്  ക്‌ളാസ് കേൾക്കാൻ ഇരിക്കുന്നു. പുതിയ സ്ഥലമായതുകൊണ്ട് മാഷ് മനസില്ലാമനസോടെ അവളോട് ചോദിച്ചു "ഇതെന്താ ഇങ്ങനെ ക്ലാസിൽ കുട്ടിയെ പിടിച്ചിരിക്കുന്നത്?"

അവൾ അതിനു പറഞ്ഞ നിഷ്കളങ്കമായ മറുപടി, കുട്ടിയെ സ്വന്തം പുറത്തിടുന്നതാണ് അവൾക്ക് കൂടുതൽ സുഖമെന്നാണ്. അതോടെ മാഷിന്റെ സംശയം തീർന്നു. സാംസ്കാരികമായ വ്യസ്തത മാഷിനെ ഓർമ്മിപ്പിച്ച ആദ്യ അനുഭവമാണ് ഞങ്ങളുടെ മുന്നിൽ പങ്കുവെച്ചത്.


Saturday, July 9, 2022

ചോര കണ്ണിൽ നിന്ന്... പ്രാർത്ഥിക്കാം കാണാം

 "കോളനിയിൽ ഒരു വീട്ടിൽ വെള്ളം വരുന്നു." അത് പറഞ്ഞതും പപ്പാ ചിരി തുടങ്ങി. 30 വർഷം മുമ്പാണ്. ഞാൻ ചോദിച്ചു..

"അതിന് ആശ്വസിക്കുകയല്ലേ വേണ്ടത്...."

"അയിന് എവിടെ വെള്ളം വരണത്..?"

"എവിടാ?"

"കുരിശു രൂപത്തിന്റെ കണ്ണിൽ നിന്ന്..."

ഞാൻ പോയി നോക്കി...

"പപ്പായല്ലാതെ ഈ പണിക്ക് പുവ്വോ..?"

"ഹേയ് അങ്ങനെയല്ല.. നൂറു കണക്കിന് ആൾക്കാർ വെള്ളം കാണാൻ പോകുമ്പോ... ഈ നാട്ടിലായിട്ട് ന്താ ന്ന് അറിയേണ്ടെ?"

ന്നട്ട് അറിഞ്ഞോ

ഹ്മം

എന്താ വിഷയം?

"വിഷയം വെള്ളം തന്നെയാണ്.. ഇടയ്ക്ക് രൂപത്തിന്റെ കണ്ണിൽ ചോരയുമുണ്ട്"

ഓ.. അത്ര വരെയായി...

പക്ഷേ.. നന്നായി പ്രാർത്ഥിച്ചാലേ കാണു.. അതാണ് അവിടെയുള്ള സ്ത്രീകൾ പറഞ്ഞത്...

എന്തായാലും അവിടെ കുറച്ചു പൈസ പിരിഞ്ഞു കിട്ടി. പപ്പാ അവസാനിപ്പിച്ചു...

കഥ കഴിഞ്ഞു.

മാർപ്പാപ്പയും ധ്യാനവും

ഒരുവൻ പറഞ്ഞു:  "ഡിവൈൻ ധ്യാനം കൂടി, രണ്ട് ദിവസം കൊണ്ട് ലോവന്റെ കുഷ്ടരോഗം മാറി. പ്രയ്‌സ് തെ ലോഡ്… എഞ്ചിനീയർമാരും പി.എച്.ഡി കാര് വരെ.. അവിടെ വന്ന് കുഷ്ഠം മാറിയ കേസോളുണ്ട്.."

രണ്ടാമൻ : "മാർപ്പപ്പാക്ക് കുഷ്ഠം വരാത്തത് ഭാഗ്യം… അദ്ദേഹം അസുഖം വന്നാൽ ഡോക്ടറെയാണ് കാണുന്നത്, എന്റെ ചെറിയ അറിവ്..."


ഒന്നാമൻ : "എന്നെ കൊള്ളിച്ചു പറഞ്ഞോളൂ… മാർപ്പാപ്പേയെക്കാൾ വലുത് ജീസസ് ആണ്… കുഷ്ഠം ശരിക്ക് ധ്യാനം കൂടി  പ്രാർത്ഥിച്ചാൽ ഒറ്റ ദിവസം കൊണ്ട് മാറും…"


എത് കുഷ്ഠം? എവിടുത്തെ കുഷ്ഠം?


കഷ്ടം...

കഥ കഴിഞ്ഞു. 



ആശാരി ബാലൻ

ഭിക്ഷക്കാരനെപ്പോലെ ഒരാൾ ഒരു നാട്ടിൽ അലഞ്ഞു നടന്നിരുന്നു. അവൻ ആദ്യം വരാന്തകളിൽ ഉറങ്ങി. അവിടെ ആരും തടയുന്നില്ലെന്ന് മനസിലാക്കിയ ബാലൻ, അത് തുടർ...