Saturday, February 18, 2023

ജോപോൾ അഞ്ചേരി - Year 2000

ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോളർ ജോപോളിനെ കാണുന്നത് ഏതാണ്ട് ഇരുപത് വർഷം മുമ്പ്. അങ്ങനെ ഒരാളെ നേരിട്ട് കണ്ടാൽ ഞാൻ ചോദിക്കുന്ന ചോദ്യം നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളു. സംഭാഷണം തുടങ്ങുന്നതിനായി അദ്ദേഹം സന്തോഷ് ട്രോഫി ഫുട്ബോളിൽ മൈതാനത്തിന്റെ ഇടത് ഭാഗത്ത് നിന്നും ഒറിസ്സക്കെതിരെ നേടിയ ലോങ്ങ് റേഞ്ച് ഗോളിനെ കുറിച്ച് ഓർമ്മിപ്പിച്ചു. അതോടെ അദ്ദേഹവുമായി  സംസാരിക്കാനുള്ള ഒരു ബന്ധമായി. പിന്നെ ചോദ്യമെറിഞ്ഞു . "ജോപോളേട്ട ..എന്താണ് ഇന്ത്യ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാത്തത്...അല്ലെങ്കിൽ അത് എപ്പോൾ സംഭവിക്കും..."

ജോപോളിന്റെ ഉത്തരം വളരെ പെട്ടന്നായിരുന്നു.  "മാതാപിതാക്കൾ കുട്ടികളെ പന്ത് കളിക്കാൻ വിടില്ല. അത് ആദ്യ പ്രശ്നം.....പിന്നെ പുതിയതായി വരുന്ന ചില നല്ല പിള്ളേർ ..,,,ചിലർ മരുന്ന് പരിപാടി തുടങ്ങുന്നു...ഇങ്ങനെ പോയാൽ ശരിയാവില്ല....നല്ല അച്ചടക്കം വേണം....ബാക്കി എല്ലാവരും എൻജി നീരാവാൻ നടക്കല്ലേ?"

അദ്ദേഹം തുടർന്നു .."വേറെയും പ്രശ്നങ്ങൾ ഉണ്ട്....നല്ല മൈതാനങ്ങൾ ഇല്ല..."

അദ്ദേഹം സംസാരിക്കുന്നത് ഞാൻ കേട്ടുകൊണ്ടിരുന്നു. അങ്ങനെ നാട്ടിലെ മൂന്ന് ഇന്റർനാഷണൽ ഫുട്ബോൾ താരങ്ങൾക്കും (പാപ്പച്ചൻ, വിജയൻ, അഞ്ചേരി) കൈകൊടുത്തുവെന്ന് സ്വയം അഭിമാനംകൊണ്ട്, പുതിയ ഭാഷയിൽ ആ ഫാൻബോയ്  കൂടിക്കാഴ്ച്ച അവസാനിച്ചു. 



I am on top of the world

ഡിഗ്രി രണ്ടാമത്തെ വർഷം കഴിഞ്ഞിരിക്കുന്ന സമയത്ത് ഡെയിൽ കാർനെഗിയുടെ  തത്ത്വങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ള ഒരു പരിശീലനത്തിൽ പങ്കെടുത്തത്. ആ പരിശീലനത്തിന്റെ മാസ്റ്റർ ഞങ്ങളെ പഠിപ്പിച്ചു, ഇനിമുതൽ ആര് ഹൗ ആർ യു (സുഖമാണോ?) എന്ന് ചോദിച്ചാലും, അതിനു മറുപടിയായി, "അയാം ഓൺ ദി  ടോപ് ഓഫ് ദി വേൾഡ് എന്ന മറുപടി പറയണം. നിങ്ങൾ ആരെക്കാളും ചെറുതല്ല. എപ്പോഴും സന്തോഷവാനായിരിക്കണം."


ഏതായാലും അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ആരും എന്നോട് ഹൗ ർ യൂ  എന്ന് ചോദിച്ചിട്ടില്ല. അഞ്ചുവർഷത്തിനുശേഷം ടാറ്റയിൽ ജോലിക്ക് കയറി, ആദ്യ ഹ്യൂമൻ റിസോഴ്സ് ട്രെയിനിങ് നടക്കുന്നു. ഹ്യൂമൻ റിസോർസിലെ മാഡം രണ്ടാം ദിവസം റൂമിലേക്ക് എന്തോ വലിയ കണ്ടുപിടിത്തം നടത്തിയത് പോലെ, ഓടിവരുന്നു.

റൂമിലെത്തിയതും, വലിയ ആഘോഷമായി, മാഡം എന്നോട് ചോദിച്ചു ഹൗ ആർ യൂ. സാധാരണയിൽ കവിഞ്ഞ ഒരു ആഘോഷം ആ ചോദ്യത്തിൽ ഉള്ളതുകൊണ്ട് തന്നെ, ഞാൻ അതിനു മറുപടിയായി, ഡെയിൽ കാർനെഗി (ഇന്ത്യൻ ട്രെയിൻർ രംഗനാഥ ) പഠിപ്പിച്ച ഐ ആം ഓൺ ദി ടോപ് ഓഫ് ദി വേൾഡ് എന്ന മറുപടി പറഞ്ഞു. മാഡം  ചോദിച്ച ചോദ്യത്തിന്റെ  താളത്തിൽ, ഒരു വെറൈറ്റി ഇരിക്കട്ടെ എന്ന് മാത്രമേ ഞാൻ കരുതിയുള്ളൂ. അത് കേട്ടതും, അവർ വളരെ അസ്വസ്ഥയായി.


പെട്ടന്ന് എല്ലാവരോടും സീറ്റുകൾ മാറിയിരിക്കാൻ ആവശ്യപ്പെട്ടു. ഇന്നലെ അടുത്തിരുന്നവർ ഇന്ന് ഒരുമിച്ചിരിക്കരുത്, ഇതാണ് ആജ്ഞ. അത്തരമൊരു നീക്കം ഞാൻ പ്രതീക്ഷിച്ചിരുന്നത് കൊണ്ട് തന്നെ എനിക്ക് വലിയ അത്ഭുതം ഒന്നും തോന്നിയില്ല.



അൽപ്പനേരം ആലോചിച്ചതിനു ശേഷം,  അവർ എന്തോ കഥ പറയാൻ തുടങ്ങി… കഥ പകുതിയായപ്പോഴേക്കും എനിക്ക് കാര്യം മനസ്സിലായി. കഥ പറഞ്ഞതിനുശേഷം, മാഡം പിന്നെയും ചോദിച്ചു….ഹൗ ർ യൂ ലിയോൺ നൗ… അവർ പറഞ്ഞ കഥ കേട്ട്, 

എനിക്ക് എന്ത് വ്യത്യാസം തോന്നാൻ? അമേരിക്കക്കാരൻ ഡെയിൽ കാർനെഗി  പഠിപ്പിച്ച മറുപടി ഞാൻ വീണ്ടും പറഞ്ഞു… അയാം ഓൺ  ടോപ്പ് ഓഫ് ദി വേൾഡ്…


മാഡത്തിന്റ മറുപടി "എന്നാൽ അവിടെ തന്നെ ഇരിക്ക്‌…"


അന്ന് രാത്രി, ചില മലയാളി സുഹൃത്തുക്കളോട് ഞാൻ പറഞ്ഞു "ഇവരെന്തിനാണ് എന്റെ മേൽ കുതിര കയറുന്നത്?"


ഒരുപക്ഷേ, അവരുടെ ക്ലാസ്സ് ഏറ്റവും നന്നായി ശ്രദ്ധിച്ച വിദ്യാർഥിക്ക് ശിക്ഷ കൊടുത്തതായിരിക്കും.


അനീഷ് പറഞ്ഞു, "എടാ വല്ലോരും.. ഫൈൻ എന്നല്ലാതെ മറ്റെന്തെങ്കിലും ഉത്തരം പറയുമോ?"


"അതൊരു..വെറൈറ്റി ഇരിക്കട്ടെ എന്ന് കരുതി. പെട്ടെന്ന് നാവിൻ തുമ്പത്ത് വന്നത് അതാണ്..ഇനി ഒരിടത്തും ആ വാക്ക് ഞാൻ ഉപയോഗിക്കില്ല… പോരേ?.... എന്റെ അമ്മോ...."


"നീയത് കള… നീ അമിതമായി  ഷൈൻ ചെയ്യാൻ ശ്രമിക്കുകയാണെന്ന് തോന്നിക്കാണും"


 "ഇതൊക്കെ ഒരു ഷൈനിങ്ങ് ആണോ അനി ഭായ്?"






ആശാരി ബാലൻ

ഭിക്ഷക്കാരനെപ്പോലെ ഒരാൾ ഒരു നാട്ടിൽ അലഞ്ഞു നടന്നിരുന്നു. അവൻ ആദ്യം വരാന്തകളിൽ ഉറങ്ങി. അവിടെ ആരും തടയുന്നില്ലെന്ന് മനസിലാക്കിയ ബാലൻ, അത് തുടർ...