സന്തോഷിന്റെ അച്ഛൻ സിനിമ കമ്പനി തുടങ്ങിയെന്ന്
പറഞ്ഞപ്പോൾ ഞാൻ അത്ര വിശ്വസിച്ചില്ല. പാർട്ണർ എന്ന് പറഞ്ഞെങ്കിലും അത്ര കാര്യമായെടുത്തില്ല.
സഹകരണ അടിസ്ഥാനത്തിൽ മറ്റൊരു സിനിമ കമ്പനി എന്റെ നാട്ടിൽ തുടങ്ങിയതിനെ കുറിച്ചും, അതിന്റെ
നടത്തിപ്പിനെ കുറിച്ചും കേട്ടത് കൊണ്ടാണ് സന്തോഷ് പറഞ്ഞത് ആദ്യം ശ്രദ്ധിക്കാതിരുന്നത്.
അയാളുടെ സംഭാഷണം പലതവണ കേട്ടപ്പോൾ ഒരു സ്ക്രിപ്റ്റ് ചെയ്യാമെന്ന് ഞാനും മനസ്സിൽ കരുതി.
ആദ്യമേ സിനിമ ചെയ്യാതെ എന്തെങ്കിലും ചെറിയ ടെലിസീരിയൽ ചെയ്ത് തുടങ്ങണമെന്ന സംഭാഷണം
ഞങ്ങളുടെ ഇടയിൽ നടന്നുകൊണ്ടിരുന്നു. അന്തിക്കാട്ടുള്ള സിനിമ സംവിധായകൻ അനിൽ മേനോൻ അവർക്ക് വേണ്ടി പടം ചെയ്യാമെന്ന്
ഏറ്റിട്ടുണ്ട്. അദ്ദേഹം ആരാണെന്ന് ഞങ്ങൾക്ക് അറിയില്ല. ‘എന്തായാലും സിനിമ സംവിധായകനാണല്ലോ.’
ഞാൻ പറഞ്ഞു "പേര് കേൾക്കുമ്പോൾത്തന്നെ ഒരു സംവിധായകന്റെ ഒരു ഇത് ഇണ്ട്..." അങ്ങനെയുള്ള തമാശകൾ പറഞ്ഞ് അന്തിക്കാടുള്ള അനിൽ
മേനോനെ കാണാൻ തീരുമാനിച്ചു.
മാസങ്ങൾക്ക് മുമ്പേ അന്തിക്കാട് തന്നെയുള്ള
ജിജിനുമായി ഇതേ വിഷയുമായി ബന്ധപ്പെട്ട് സംസാരിച്ചത് എനിക്കോർമ്മ വന്നു. അമ്മാവൻ സത്യൻ
അന്തിക്കാടിനോട് പറഞ്ഞ് ഒരു ചെറിയ വേഷം. ജിജിന്റ മറുപടി കൃത്യമായിരുന്നു. “നിന്റെ മിമിക്രിയുമായി
അമ്മാവന്റെ അടുത്ത് ചെന്നാൽ ഓടിച്ചു വിടും..." ദിലീപും മണിയുമൊക്കെ മിമിക്രിയിൽ
നിന്ന് സിനിമയിൽ വന്നില്ലേയെന്ന എന്റെ വാദം ജിജിന്റെ അടുത്ത് ചിലവായില്ല. "അത്
തന്നെയാണ് ഞാൻ പറഞ്ഞത് ഇപ്പോൾ ഒരുപാട് മിമിക്രിക്കാരായി. ഇനി വേണ്ട. പുതിയ എന്തെങ്കിലും
സംഭവം ഇല്ലാതെ അങ്ങോട്ട് കയറാൻ പറ്റില്ല.”
“മിമിക്രി മാത്രമല്ലല്ലോ. നമ്മൾ റാപ്പ്
ഡാൻസ് കളിച്ചില്ലേ, നാടകം കളിച്ചില്ലേ?”
“ഇതൊക്കെ എല്ലാവരും ചെയ്യുന്നതാണ്.” ജിജിൻ
മറുപടി പറഞ്ഞു.
ഞാൻ മനസ്സിൽ പറഞ്ഞു 'പുതിയ സംഭവം വേണം.
അല്ലാതെ അദ്ദേഹത്തിന്റെ മുന്നിൽ ചെല്ലാൻ കഴിയില്ല.' റോക്ക് ആൻഡ് റോൾ സിനിമയിൽ സുരാജ്
വെഞ്ഞാറമൂട് പറയുന്ന ഡയലോഗുണ്ട് 'വെറൈറ്റി
..ല്ലേ...' അതാണ് കാര്യം. ജിജിൻ അമ്മാവന്റെ അടുത്തെത്താൻ സഹായിച്ചില്ലെങ്കിൽ വേണ്ട
ഏതായാലും അന്തിക്കാട് തന്നെയുള്ള അനിൽ മേനോനെ കിട്ടിയല്ലോ, അതിലൂടെ പിടിച്ചു കയറാം
എന്നതായിരുന്നു അന്നത്തെ ചിന്ത. ചെറിയ സൈഡ് വേഷത്തിലൂടെ അസിസ്റ്റന്റ് ഡയറക്ടർ ആകാമല്ലോ…!!!
നിരവധി സിനിമകൾ അസ്സോസിയേറ്റ് ചെയ്ത ആളല്ലേ,
അത് കൊണ്ട് തന്നെ കുറച്ചു ബുദ്ധിമുട്ടി അദ്ദേഹത്തിന്റെ വീട് ഞങ്ങൾ കണ്ടു പിടിച്ചു.
കഥയിലെ നായകവേഷം ചെയ്യുന്ന അജേഷും, സ്ക്രിപ്റ്റ് എഴുതാൻ തയ്യാറായി ഞാനും, സന്തോഷും
അദ്ദേഹത്തോട് ആദ്യ സംഭാഷണം നടത്തി. അനിലിന് വലിയ താടിയുണ്ടായിരുന്നു. പദ്മരാജനെപ്പോലെ
അത് തടവിക്കൊണ്ട് ഞങ്ങൾ പറഞ്ഞ സ്ക്രിപ്റ്റ്
കേൾക്കാൻ അയാൾ തയ്യറായി. ഞങ്ങളുടെ ആശയം അവതരിപ്പിച്ചു. അന്നത്തെ ടെലിവിഷൻ പരിപാടികളിൽ
നിന്നും മാറി സഞ്ചരിക്കുന്ന ഒരു സംഭവം. (സംഭവം എന്നാണ് ഞങ്ങളുടെ ഇടയിലെ പൊതുഭാഷ). പുതിയ
രീതിയായിരിക്കുമെന്ന് അദ്ദേഹത്തെ ഞങ്ങൾ ബോധ്യപ്പെടുത്തി. സ്ക്രിപ്റ്റുമായി വീണ്ടും
വരാമെന്നു അറിയിച്ച് ആദ്യ കൂടിക്കാഴ്ച അവസാനിച്ചു. ‘ഷൂട്ടിംഗ് തുടങ്ങിയാൽ ഈ തമാശക്കളി
പറ്റില്ല. ഞാൻ വളരെ സ്ട്രിക്റ്റ് ആണ്. എന്റെ സ്വഭാവം മാറും. കാര്യങ്ങളൊക്കെ കൃത്യമായിരിക്കണം.’
ഇങ്ങനെ പല കാര്യങ്ങളും അദ്ദേഹം പറഞ്ഞു. സംവിധായകരായ
ഷാജി കൈലാസും, ഐ വി ശശിയും, പ്രിയദർശനും ക്യാമറ
വെക്കുന്ന രീതികൾ ഞങ്ങൾ മനസിലാക്കിയ ആദ്യ ദിവസമാണ്. പുതിയ അറിവുകൾ ലഭിച്ച ദിവസം. അത്
കൊണ്ട് തന്നെ അദ്ദേഹം പറഞ്ഞത് അന്നത്തെ വേദവാക്യം
പോലെ ഞങ്ങൾ അനുസരിച്ചു.
ശക്തൻതമ്പുരാൻ കോളേജിന്റെ പരിപാടിക്ക്
കസ്സ്തുഭം ഓഡിറ്റോറിയത്തിൽ കളിച്ച ശാകുന്തളം നാടകം പുതിയ രീതിയിൽ അവതരിപ്പിക്കുകയെന്ന
സ്ക്രിപ്റ്റ് അതിവേഗം തയ്യാറാക്കി. അജേഷും സന്തോഷും ഞാനും വളരെ വേഗം ഒരു ഒത്തുതീർപ്പിലെത്തി
സ്ക്രിപ്റ്റ്
പൂർത്തിയാക്കി. അതുകൊണ്ടു മാത്രം ഞാൻ അന്ന് അത്ര സന്തോഷവാനായിരുന്നില്ല. ഒരു പുതിയ
ഒറിജിനൽ വർക്ക് എന്റേതായി ഉണ്ടാക്കണമെന്ന ചിന്തയിൽ, പതിനഞ്ചു ദിവസത്തെ ഒരു ഇടവേള കിട്ടിയത്
വെച്ച് ഏകദേശം നൂറു പേജ് വരുന്ന ഒരു സിനിമ സ്ക്രിപ്റ്റും ഞാൻ എഴുതി കയ്യിൽ കരുതി. ഈ
ദിവസങ്ങൾക്കിടയിൽ ഞങ്ങൾ ഓടി നടന്ന് ടെലിസീരിയലിനു വേണ്ടി ഷൂട്ടിങ് ലൊക്കേഷനുകൾ കണ്ടുപിടിച്ചു.
ആദ്യ ലൊക്കേഷൻ സെയിന്റ് മേരീസ് കോളേജ്, പ്രിൻസിപ്പലിന്റെ റൂമിലേക്ക് ഞങ്ങൾ ആവേശപൂർവം
കയറി അനുവാദം വാങ്ങിച്ചു. വിലങ്ങൻ കുന്നും ബ്യൂട്ടി പാർലർ അങ്ങനെ അങ്ങനെ പോകുന്നു...
എല്ലാ ഷൂട്ടിങ് ലൊക്കേഷനിലും ഷാജികൈലാസിന്റെ കൈകൊണ്ടുള്ള ആക്ഷൻ ഞങ്ങൾ നോക്കും. ക്യാമറയിൽ
കാണുന്നപ്പോലെ. (രണ്ടു കൈകൾ ചേർത്ത് പിടിച്ചു ക്യാമറയിൽ ഒരു സീൻ കാണുന്നപ്പോലെ.) ഒരു
സീനിൽ നിന്നും അടുത്ത സീനിലേക്ക് കട്ട് ചെയ്യുന്ന ഷാജി കൈലാസ് രീതി ഞങ്ങളെ അദ്ദേഹം
മനസിലാക്കി തന്നിരുന്നു. വേഗത്തിൽ വന്നു നിൽക്കുന്ന ജീപ്പിന്റെ ടയർ ക്ലോസപ്പ് കാണിക്കും.
അതാണ് കട്ട്. ചടുലമായ ഒരു സീനിൽ നിന്നും അടുത്ത സീനിലേക്ക് മാറുന്ന ഷാജി ശൈലി.
രണ്ടാമത്തെ കൂടിക്കാഴ്ചയിൽ സിനിമ കമ്പനിയുടെ
സിനിമ പദ്ധതിപാളുന്നുവെന്ന് വാർത്ത കേട്ടു. ഏതായാലും ഞങ്ങൾ സ്ക്രിപ്റ്റ് വായിച്ചു കേൾപ്പിച്ചു.
ടെലിസീരിയൽ അത്ര ചിലവുള്ള കാര്യമല്ലല്ലോ, അതുമായി മുന്നോട്ട് പോകാമെന്നായിരിക്കും അവർ
കരുതുന്നത്. ഞങ്ങൾ വളരെ പോസിറ്റീവ് ആയിരുന്നു. അന്ന് തന്നെ ഞാൻ അദ്ദേഹത്തെ സിനിമ സ്ക്രിപ്റ്റും
വായിച്ചു കേൾപ്പിച്ചു. സീൻ ബൈ സീൻ ആയി തുടങ്ങി പിന്നീട് അതിന്റെ ഒരു ഏകദേശ രൂപം അവതരിപ്പിച്ചു.
'ഈ ശൈലി കഥകളൊക്കെ അമേരിക്കയിലേ വിജയിക്കൂ.' അദ്ദേഹം മറുപടി പറഞ്ഞു. അജേഷ് എന്റെ ചെവിയിൽ
രഹസ്യമായി പറഞ്ഞു "അയാൾക്ക് ഇഷ്ടപ്പെട്ടിട്ടില്ല. അത് ഇനി സംസാരിക്കേണ്ട."
ഇതിനിടയിൽ അവിടെ തന്നെയുള്ള അനിലിന്റ സുഹൃത്ത് എന്റെ കൈ നോക്കി പറഞ്ഞു "ഇയാൾക്ക്
കുറച്ചുകൂടി പഠിപ്പ് ബാക്കിയാണ്... അഞ്ച് വര്ഷം കഴിഞ്ഞു വീണ്ടും വരണം. അപ്പോഴും സിനിമ
ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ നമ്മൾ ചെയ്യും." അയാൾ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആണെന്നാണ്
ഞാൻ കേട്ടത്. എന്റെ മനസ്സിൽ വല്ലാത്ത ദേഷ്യം തോന്നി. മനസ്സിൽ ഞാൻ പറഞ്ഞു 'ഓരോ കൈനോട്ടം
തട്ടിപ്പായിട്ട് ഇറങ്ങിയിരിക്കുന്നു... പറ്റില്ലെങ്കിൽ അത് പറഞ്ഞാൽപ്പോരേ...' അവിടെ
നിന്ന് ഇറങ്ങുമ്പോൾ ഞാൻ അജേഷിനോട് പറഞ്ഞു " അനിൽ മേനോൻ പറഞ്ഞത് ശരിയാണ്...
ചിലപ്പോൾ ശൈലി മാറ്റിയെഴുതേണ്ടിവരും..." എന്റെ ശ്രദ്ധ സ്ക്രിപ്റ്റ് മാറ്റിയെഴുതുന്നതിനെകുറിച്ചായിരുന്നു.
അതിനിടയിൽ അജേഷ് അവരുടെ സംഭാഷണം ശ്രദ്ധിച്ചതിൽ നിന്ന് മനസിലാക്കിയിട്ടാകണം എന്നോട്
സ്വകാര്യമായി പറഞ്ഞു "ഈ പ്രൊജക്റ്റ് നടക്കാൻ സാധ്യതയില്ല. എടാ അവരുടെ കയ്യിൽ പൈസയുണ്ടെന്ന്
തോന്നുന്നില്ല..." അവിടെനിന്ന് പലവഴിക്കായി പിരിഞ്ഞു. ഇരുപത്തിമൂന്ന് വർഷത്തിന്
ശേഷം രണ്ടു ദിവസം മുമ്പാണ് അജേഷുമായി വീണ്ടും സംസാരിക്കുന്നത്. അഞ്ച് മിനിറ്റ്കൊണ്ട്
ഇരുപതാം വയസിൽ തിരിച്ചെത്തിയപ്പോലെ.
No comments:
Post a Comment